അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍
പിഞ്ചു കഴുത്തറുക്കുമ്പോള്‍
ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-
ന്നാരോമലാണിതെന്നോര്‍ക്കാന്‍
ആഹന്ത, നിര്‍ദ്ദയസ്വാര്‍ത്ഥതേ, മൂഢവി-
ശ്വാസമേ, തോന്നീല, പാപം!
ഇന്നലെ മാലയിട്ടന്തിയുറങ്ങിയു-
ണര്‍ന്ന കാന്തന്‍ കണികാണ്‍കെ,
നീരാടിയീറനണിഞ്ഞുവരും വധു
നാണിച്ചു നില്‍ക്കുന്ന പോലെ,
സുന്ദരി തങ്കപ്പുലരിതന്‍ ചുണ്ടിന്‍ മ-
രന്ദ മധുരിമ പോലെ,
വല്‍സല വിശ്വപ്രകൃതിയെനിയ്ക്കായി
വച്ച കണിക്കൊന്ന പോലെ,
ആയിരം കുഞ്ഞുങ്ങളൊന്നായ്‌ച്ചിരിയ്ക്കെയെ-
ന്നാനന്ദ നിര്‍വൃതി പോലെ,
മാധുര്യ സൗന്ദര്യ സൗരഭ്യ സങ്കേത-
മായവള്‍ മന്ദം വിടര്‍ന്നൂ..
സുപ്രഭാ സുസ്മിതം തൂകിയെനിയ്ക്കൊരു
സുപ്രഭാതം നേര്‍ന്നു നിന്നൂ..
കൊഞ്ചുമാ നിശ്ശബ്ദ സൗമനസ്യത്തിന്റെ
പിഞ്ചു കഴുത്തറുത്തൂ ഞാന്‍!...
ഗണ്ഡതലങ്ങള്‍ തലോടുവാനെന്‍ കരം
നീണ്ടുവെന്നോര്‍ത്തുവോ പാവം
നിഷ്കളങ്കം മമ ലാളനമേല്‍ക്കുവാ-
നിക്കയ്യില്‍ പയ്യെപ്പതുങ്ങീ
ഇത്തിരി നേരം ചിരിച്ചൂ; ചിരിച്ചൂ ക-
ഴുത്തറ്റ നേരത്തു പോലും!
മാഞ്ഞതില്ലാ മൃദുഹാസം, മറഞ്ഞില്ല
മാദകമാ മുഖരാഗം
ആത്മാര്‍പ്പണത്തിലുമില്ല പരാതി,യെ-
ന്തത്ഭുത ത്യാഗപ്രതീകം!
വാടിയുണങ്ങു,മിലകളമര്‍ഷ-
മടക്കിയടക്കം പറഞ്ഞൂ..
"നിഷ്കളങ്കത്വമാത്മാര്‍പ്പണം ചെയ്കിലോ
നിഷ്കൃപര്‍ക്കീശ്വരപ്രീതി?"
കാണിയ്ക്കയും നെയ്‌വിളക്കുമായ് സായൂജ്യ-
വാണിഭം ചെയ്യുവാന്‍ വേണം
ശാശ്വതജീവിതം പൂവിട്ടു ചൂണ്ടുന്ന
വിശ്വാസികള്‍ക്കീ പ്രമാണം:
"ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
പൂവിന്നു ജന്മസാഫല്യം."
***************************
16.11.1973