Thursday, September 1, 2011

ശാസ്ത്രയുഗത്തില്‍



ഭഗവന്‍, നിഖിലാണ്ഡകടാഹചരാ-
ചര ജന്മമൃതിസ്ഥിതി ഹേതു ഭവാന്‍
തവ ഭാവമറിഞ്ഞമൃതാംശു,ദിവാ-
കരതാര സമൂഹശതം വിരവൂ..

നെടുനാളയുതായുത ജീവനിയ-
ന്ത്രണലാലസനായ്‌ മറവില്‍ക്കഴിയും
ഉടയോന്നുടലോടിവിടേയ്ക്കടിവെ-
ച്ചിടുവാന്‍ മടിയോ പ്രജയെബ്ഭയമോ?

നിജശക്തി നിയന്ത്രിത വാനവരാ-
ജികളോടിട ചേര്‍ന്നിതു മാനവരാ-
ഞ്ഞെറിയും ചെറു പന്തുക,ളില്ലതിനാ-
ജ്ഞയനുജ്ഞകളും വിധിതന്നറിവും
അതുമല്ലതിനാലതിസൂക്ഷ്മനിരീ-
ക്ഷണമാണുനിവാത തലങ്ങളിലും..

മറതന്‍ മറവില്‍, സ്മൃതിയില്‍, സ്തുതിയില്‍
സ്ഥിതിയസ്ഥിരമാമറിവൂ മറയോന്‍
ജനനം ജനനീ ജനമെന്നി,മനു-
ഷ്യനിയോഗവിധി സ്ഫടികാംഗനയില്‍
ജനിമാരണ കാരണനാണിഹമാ-
നവനും, പിണമാമണുജീവിയുമീ-
യണുവും പിഴയാനിയമം കഴിയാ
നിയതിയ്ക്കൊഴിവാക്കിടുവാന്‍, നരനും

തൊഴുതേ,നഴുതേന്‍ പഴുതേ, വഴിപാ-
ടൊരുപാടഥ, പാഴ്‌ചെലവാരലിയാന്‍?
പെരുതേ,മമവേദന,തേപരിദേ-
വനമേകിയതെന്തതുമാരറിയാന്‍!

നരനില്‍ക്കനിയാന്‍ മടിയാ,മതിനാല്‍
അവനോ മടി ശൂന്യതെക്കുനിയാന്‍
തിരയാനിടമില്ലിടയില്ലിനി,പി-
ന്തിരിയാം, വിട; നിന്‍ചരണം ശരണം
അതിമാനുഷമാമൊരു മാദ്ധ്യമമാ-
ശ്രയമായ്‌ വരുമാകില്‍ ഭവാന്‍, ഭഗവന്‍!

എഴുതിയത്‌ ശ്രീ.ബാലചന്ദ്രന്‍ മുല്ലശ്ശേരി (13.07.1981)