Sunday, October 7, 2012

സത്യം


ഒരു നൂലിഴയുടെ വണ്ണം
പെരുതായ്‌ത്തോന്നും വണ്ണം
നേരിയ നേര്‍വര പോലെ
നീണ്ടൊരു ദുരിതം പോലെ
വഴിയൊന്നുണ്ടതുവഴിയല്ലോ നേര്‍-
മൊഴിയിങ്ങോട്ടു വരുന്നൂ

സ്വരവും നാക്കും വാക്കും
ഒരിമിച്ചൊപ്പം വേണം
ഉള്ളതുറക്കെച്ചൊല്ലാന്‍
ഉള്ളിന്നനുമതി വേണം
വെളിവില്‍ വരാനുരിയാടാനാകാ-
ഞ്ഞൊളിവില്‍ കഴിവൂ സത്യം..

അറിയില്ലാര്‍ക്കും സത്യം
അറിയാവുന്നവര്‍ സത്യം-
പറയില്ലിവിടെ, സര്‍വ്വം
ചോര,നിശാചരസംഘം
കണ്ടാലുടനെ തൊഴിയും കൊലയും
ശരണം പിന്നെയസത്യം

നാടിളകിപ്പിന്നാലെ വരുമ്പോ-
ളോടിയൊളിയ്ക്കാനെവിടെ?
സത്യം കേണു പറഞ്ഞൂ, എന്നെ
കൊല്ലല്ലേ ഞാന്‍ പറയാം..
നല്ലവരേ, ഞാനല്ലേയല്ലേ
സത്യം,സത്യ,മസത്യം ഞാന്‍..
കല്ലെറിയാനില്ലാരും പിന്നെ
'നല്ലവരെല്ലാം' പിന്മാറി..
..........................
.അച്ഛന്റെ കവിതകള്‍.

Wednesday, October 3, 2012

ഒളിച്ചുകളി


ഉണ്ണിക്കണ്ണനൊളിച്ചു, ഞാനവനെ-
യന്വേഷിച്ചലഞ്ഞേ,നിതാ
കണ്ണാ! നിന്‍മകുടം പ്രഭാതഗിരിയില്‍
പീതാംബരം സന്ധ്യയില്‍
വര്‍ണ്ണം വാനില്‍, വചോരസം മധുവില്‍
സുസ്മേരങ്ങള്‍ പൈതങ്ങളില്‍
കണ്ടേനങ്ങയെ, സര്‍വ്വയാമിഭഗവന്‍!
എന്നോടു തോറ്റൂ ഭവാന്‍!!
***********************

അച്ഛന്റെ കവിതകള്‍