Sunday, February 10, 2013

ജനമേജയന്റെ സന്തതികള്‍


സര്‍പ്പസത്രം നടത്തിയ പാപിക-
ളിപ്പൊഴുതെന്റെ മുന്നിലണഞ്ഞിതാ
നില്‍പൂ കൂട്ടമായെന്റെ ഗുഹാമുഖ-
ത്തല്‍പ്പവും നേരമില്ലിനി വൈകുവാന്‍
ദുഷ്ടഹോമം നടത്തുവാന്‍ പോണു ഞാന്‍
കുട്ടിയാകിലും സര്‍പ്പകുമാരകന്‍

ഉണ്ണീ, നില്‍ക്കുകെന്‍ വാക്കുകള്‍ കേള്‍ക്കുകീ-
വണ്ണമെന്തൊരു വര്‍ഗ്ഗവധോദ്യമം?
വന്യഭൂവിലെ വന്ദ്യരാം നമ്മുടെ
പുണ്യവാന്മാരെപ്പച്ചയില്‍ ചുട്ടതും
വധ്യനാട്ടെ വഴങ്ങാതെ പോയതും
വ്യര്‍ത്ഥകോപപ്രഭാവ പരാജയം

മര്‍ത്യനന്നപരാധികള്‍ക്കല്ലപ-
മൃത്യു നല്‍കിയതെന്നതേ വാസ്തവം
നീ തിരിഞ്ഞതും നിന്ദ്യമാമാവഴി
നീതിയെന്തതില്‍ - പോട്ടെ പഴങ്കഥ!

ഹേതുവന്യേ പരപീഡനത്തിനു
നീ തിരിഞ്ഞിടും നേരമോര്‍മ്മിയ്ക്കുക
സര്‍വ്വ സംഹാര ഭീഷണി ഭൂഷണം
ഗര്‍വ്വ,ഘാതക വൃത്തികള്‍ പൗരുഷം
കഷ്ടമേ നരജീവിയ്ക്കു; നിന്മനം
ദുഷ്ടമാകരുതത്രയുമോമനേ!

മന്ദമന്ദം മടങ്ങിനാര്‍ മാളത്തില്‍-
ചെന്നതില്ല,തിന്‍ മുന്‍പതാ വീഴുന്നു
ഹന്ത! മാരകതാഡനം! കുറ്റമോ
ശാന്തിമന്ത്രം ജപിച്ചതും കേട്ടതും!
....................................
26.01.1999
എഴുതിയത്‌ ശ്രീ. ബാലചന്ദ്രന്‍ മുല്ലശ്ശേരി