അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍
പിഞ്ചു കഴുത്തറുക്കുമ്പോള്‍
ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-
ന്നാരോമലാണിതെന്നോര്ക്കാന്
ആഹന്ത, നിര്ദ്ദയസ്വാര്ത്ഥതേ, മൂഢവി-
ശ്വാസമേ, തോന്നീല, പാപം!
ഇന്നലെ മാലയിട്ടന്തിയുറങ്ങിയു-
ണര്‍ന്ന കാന്തന് കണികാണ്‍കെ,
നീരാടിയീറനണിഞ്ഞുവരും വധു
നാണിച്ചു നില്ക്കുന്ന പോലെ,
സുന്ദരി തങ്കപ്പുലരിതന്‍ ചുണ്ടിന് മ-
രന്ദ മധുരിമ പോലെ,
വല്‍സല വിശ്വപ്രകൃതിയെനിയ്ക്കായി
വച്ച കണിക്കൊന്ന പോലെ,
ആയിരം കുഞ്ഞുങ്ങളൊന്നായ്ച്ചിരിയ്ക്കെയെ-
ന്നാനന്ദ നിര്‍വൃതി പോലെ,
മാധുര്യ സൗന്ദര്യ സൗരഭ്യ സങ്കേത-
മായവള്‍ മന്ദം വിടര്‍ന്നൂ..
സുപ്രഭാ സുസ്മിതം തൂകിയെനിയ്ക്കൊരു
സുപ്രഭാതം നേര്‍ന്നു നിന്നൂ..
കൊഞ്ചുമാ നിശ്ശബ്ദ സൗമനസ്യത്തിന്റെ
പിഞ്ചു കഴുത്തറുത്തൂ ഞാന്‍!...
ഗണ്ഡതലങ്ങള്‍ തലോടുവാനെന്‍ കരം
നീണ്ടുവെന്നോര്‍ത്തുവോ പാവം
നിഷ്കളങ്കം മമ ലാളനമേല്‍ക്കുവാ-
നിക്കയ്യില്‍ പയ്യെപ്പതുങ്ങീ
ഇത്തിരി നേരം ചിരിച്ചൂ; ചിരിച്ചൂ ക-
ഴുത്തറ്റ നേരത്തു പോലും!
മാഞ്ഞതില്ലാ മൃദുഹാസം, മറഞ്ഞില്ല
മാദകമാ മുഖരാഗം
ആത്മാര്‍പ്പണത്തിലുമില്ല പരാതി,യെ-
ന്തത്ഭുത ത്യാഗപ്രതീകം!
വാടിയുണങ്ങു,മിലകളമര്‍ഷ-
മടക്കിയടക്കം പറഞ്ഞൂ..
"നിഷ്കളങ്കത്വമാത്മാര്പ്പണം ചെയ്കിലോ
നിഷ്കൃപര്ക്കീശ്വരപ്രീതി?"
കാണിയ്ക്കയും നെയ്വിളക്കുമായ് സായൂജ്യ-
വാണിഭം ചെയ്യുവാന്‍ വേണം
ശാശ്വതജീവിതം പൂവിട്ടു ചൂണ്ടുന്ന
വിശ്വാസികള്‍ക്കീ പ്രമാണം:
"ദേവനെപ്പൂജിച്ചു മണ്ണടിയുന്നതേ
പൂവിന്നു ജന്മസാഫല്യം."
***************************
16.11.1973
Thursday, December 29, 2011
Thursday, September 1, 2011
ശാസ്ത്രയുഗത്തില്‍
ഭഗവന്‍, നിഖിലാണ്ഡകടാഹചരാ-
ചര ജന്മമൃതിസ്ഥിതി ഹേതു ഭവാന്
തവ ഭാവമറിഞ്ഞമൃതാംശു,ദിവാ-
കരതാര സമൂഹശതം വിരവൂ..
നെടുനാളയുതായുത ജീവനിയ-
ന്ത്രണലാലസനായ് മറവില്‍ക്കഴിയും
ഉടയോന്നുടലോടിവിടേയ്ക്കടിവെ-
ച്ചിടുവാന്‍ മടിയോ പ്രജയെബ്ഭയമോ?
നിജശക്തി നിയന്ത്രിത വാനവരാ-
ജികളോടിട ചേര്‍ന്നിതു മാനവരാ-
ഞ്ഞെറിയും ചെറു പന്തുക,ളില്ലതിനാ-
ജ്ഞയനുജ്ഞകളും വിധിതന്നറിവും
അതുമല്ലതിനാലതിസൂക്ഷ്മനിരീ-
ക്ഷണമാണുനിവാത തലങ്ങളിലും..
മറതന്‍ മറവില്‍, സ്മൃതിയില്‍, സ്തുതിയില്‍
സ്ഥിതിയസ്ഥിരമാമറിവൂ മറയോന്‍
ജനനം ജനനീ ജനമെന്നി,മനു-
ഷ്യനിയോഗവിധി സ്ഫടികാംഗനയില്‍
ജനിമാരണ കാരണനാണിഹമാ-
നവനും, പിണമാമണുജീവിയുമീ-
യണുവും പിഴയാനിയമം കഴിയാ
നിയതിയ്ക്കൊഴിവാക്കിടുവാന്‍, നരനും
തൊഴുതേ,നഴുതേന്‍ പഴുതേ, വഴിപാ-
ടൊരുപാടഥ, പാഴ്ചെലവാരലിയാന്‍?
പെരുതേ,മമവേദന,തേപരിദേ-
വനമേകിയതെന്തതുമാരറിയാന്‍!
നരനില്‍ക്കനിയാന്‍ മടിയാ,മതിനാല്‍
അവനോ മടി ശൂന്യതെക്കുനിയാന്‍
തിരയാനിടമില്ലിടയില്ലിനി,പി-
ന്തിരിയാം, വിട; നിന്‍ചരണം ശരണം
അതിമാനുഷമാമൊരു മാദ്ധ്യമമാ-
ശ്രയമായ് വരുമാകില്‍ ഭവാന്, ഭഗവന്‍!
എഴുതിയത് ശ്രീ.ബാലചന്ദ്രന് മുല്ലശ്ശേരി (13.07.1981)
Tuesday, August 16, 2011
കളിത്തോഴന്‍
വീട്ടിന്റെ തെക്കേപ്പുറ-
ത്തമ്പല നടയ്ക്കലാ
നാട്ടിലെ കുഞ്ഞുങ്ങളെ-
പ്പൂമാല ചാര്‍ത്താന്‍ മാത്രം
നോറ്റു നിഷ്കാമം നിത്യം
പൂക്കളാല്‍ നിലം മൂടും
കൂറ്റനാമിലഞ്ഞിയൊ-
ന്നുണ്ടെനിയ്ക്കാരാദ്ധ്യനായ്..
ഓജസ്വിയാണിന്നുമാ-
പൂമരം അതിന്‍ചോട്ടി-
ലോടിക്കളിച്ചിട്ടുണ്ടെ-
ന്നച്ഛനും മുത്തച്ഛനും..
എരിയും മീനം വന്നാല്‍
പൂവിടും, ദേശം ചുറ്റി-
ത്തിരിയും സമീരണന്
സൗരഭം പരത്തീടും
നിഷ്ക്കളങ്കമാം കുഞ്ഞി-
ക്കണ്ണിനാല്‍ നമ്മെപ്പാര്‍ത്തു-
നിര്‍നിമേഷമാപ്പൂക്കള്‍
പാഴ്മണ്ണില്‍ക്കിടക്കുമ്പോള്‍,
പ്രേമാര്‍ദ്രയാം മാതാ-
വുണ്ണിയെക്കണക്കൊന്നാ
തൂമുഖം ചുംബിച്ചാര്‍ക്കും
മാറോടു ചേര്‍ത്താന്‍ തോന്നും
ഉണര്‍ന്നാലോടിച്ചെല്ലു-
മുണ്ണികള്‍,ക്കിലഞ്ഞിപ്പൂ
കണിയാ;ണെല്ലാവരും
കുമ്പിടും മരച്ചോട്ടില്‍
കണ്ണനാണുണ്ണിക്കിടാ-
വോരോന്നു,മവര്‍ക്കു തന്
സൗഹൃദത്തോളം നീണ്ട
മാല്യങ്ങള്‍ ചാര്‍ത്തും വൃദ്ധന്..
ഉച്ചയ്ക്കു തൈച്ചില്ലകള്‍
തീര്‍ത്ത പന്തലില്‍ ഞങ്ങള്‍
കൊച്ചുങ്ങളാഘോഷിയ്ക്കും
വേലയും കല്യാണവും
അല്പാല്പ,മുന്തും തള്ളും
കൂട്ടത്തില്‍ തമ്മില്‍ത്തല്ലു-
മപ്പപ്പോഴുണ്ടായേക്കാം
മുതിര്ന്നോര് കണ്ടില്ലെങ്കില്‍..
കരഞ്ഞാലതും തീര്‍ന്നു
തെളിയും വാനം വീണ്ടും
കഴിഞ്ഞുപോയക്കാലം
കഷ്ടമേ, വളര്‍ന്നു ഞാന്‍..
ആരുമിന്നോളം ഒരു
കുടന്ന വെള്ളം പോലും
പാരുകയുണ്ടായീലാ
പാദപ പാദാന്തത്തില്‍
നിത്യവും പ്രസന്നനാ-
ണെന്നാലും പൈതങ്ങള് തന്
വൃദ്ധനാം കളിത്തോഴന്‍
നിശ്ചലന്‍, മഹോന്നതന്‍.
***********************
എഴുതിയത് : ശ്രീ. ബാലചന്ദ്രന് മുല്ലശ്ശേരി. (30.04.1960)
സൈകതം ബുക്സ് പ്രസിദ്ധപ്പെടുത്തിയ "തപാല്ക്കാരന്" എന്ന കവിതാസമാഹാരത്തില്‍ നിന്നും
Subscribe to:
Posts (Atom)